വെയിലലിയും മുൻപേ കളമെഴുതും മുൻപേ
എന്തിനു സന്ധ്യ കടന്നു വന്നു
പകലിൻ ചമയങ്ങളെന്തിനഴിഞ്ഞു
അരങ്ങിൽ കാണികളെന്തേ ഒഴിഞ്ഞൂ
(വെയിലലിയും...)
അണിയാൻ കരുതിയ ശ്രാവണ കുങ്കുമം
കാർമുകിൽ വന്നു കവർന്നു പോയി
നൊമ്പര കൈയ്യിലെ കരിമഷിക്കൂടുമായ്
രാത്തുമ്പി പാറി പറന്നു പോയി
സാന്ത്വനമെന്നോതിയ പൊൻ വെയിൽ പൊട്ടുകൾ
പാഴ് നിലാച്ചില്ലുകളായ് മാറി (2)
(വെയിലലിയും...)
ആയിരം വർണ്ണമായ് പീലി വിടർത്തിയ
മഴവില്ലുടയാട അലിഞ്ഞു പോയി
നെഞ്ചോടു ചേർത്തിയൊരു മരതക കല്ലുമായ്
താരകകന്യക മറഞ്ഞു പോയി
അരങ്ങിനിയുണരുമോ കാണികൾ വരുമോ
വെള്ളിനിലാവിൻ നാലുകെട്ടിൽ (2)
(വെയിലലിയും...)