അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ
എന്തു പരിഭവം മെല്ലെയോതിവന്നുവോ
കൽവിളക്കുകൾ പാതി മിന്നി നിൽക്കവേ
എന്തു നൽകുവാനെന്നെ കാത്തു നിന്നു നീ
തൃപ്രസാദവും മൌനചുംബനങ്ങളും
പങ്കുവെക്കാനോടി വന്നതാണു ഞാൻ
രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ
ഗോപകന്യയായോടി വന്നതാണു ഞാൻ…….. (അമ്പലപ്പുഴെ)
ആ…. ആ….. ആ….. ആ……
അഗ്നിസാക്ഷിയായ് ഇലത്താലിചാർത്തിയെൻ
ആദ്യാനുരാഗം ധന്യമാകും
മന്ത്രകോടിയിൽ ഞാൻ മൂടി നിൽക്കവേ
ആദ്യാഭിലാഷം സഫലമാകും
നാലാളറിയേ കൈപിടിക്കും തിരുനാടകശാലയിൽ ചേർന്നു നിൽക്കും
യമുനാ നദിയായ് കുളിരലയിളകും നിനവിൽ….. (അമ്പലപ്പുഴെ)
ഈറനോടെയെന്നും കൈവണങ്ങുമെൻ
നിർമ്മാല്യപുണ്യം പകർന്നു തരാം
ഏറെജന്മമായ് ഞാൻ നോമ്പുനോൽക്കുമെൻ
കൈവല്യമെല്ലാം കാഴ്ചവെയ്ക്കാം
വേളിപ്പെണ്ണായ് നീവരുമ്പോൾ നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാം
തുളസീദളമായ് തിരുമലരടികളിൽവീണെൻ…. (അമ്പലപ്പുഴെ)